യുഎസിലെ ടെക്സസിൽ വെടിവയ്പ്പ്; മലയാളി കൊല്ലപ്പെട്ടു.

മെസ്കിറ്റ് (ഡാലസ്) : ഡാലസിൽ അക്രമിയുടെ വെടിയേറ്റ് ബ്യൂട്ടി സപ്ലൈ സ്റ്റോർ ഉടമയായ ഡാലസ് കൗണ്ടി മെസ്കിറ്റ് സിറ്റിയിലെ ഗലോവയിൽ ബ്യൂട്ടി സപ്ലൈ സ്റ്റോർ നടത്തി വന്ന പത്തനംതിട്ട കോഴഞ്ചേരി ചരുവിൽ ശ്രീ സാജൻ മാത്യൂസാണ് (സജി, 56 വയസ്സ്) കൊല്ലപ്പെട്ടത്. അക്രമിയെ കുറിച്ചുള്ള വിവരം പൊലീസ് പുറത്തു വിട്ടിട്ടില്ല. ഡാലസ് കൗണ്ടിയിൽ മെസ്കിറ്റ് സിറ്റിയിലാണ് സാജന്റെ സ്ഥാപനം. നവംബർ 16 ബുധനാഴ്ച്ച പ്രാദേശിക സമയം ഉച്ചക്ക് 1.40 നാണ് സംഭവം നടന്നത്.
സ്റ്റോറിലേക്ക് അതിക്രമിച്ചു കയറിയ അക്രമി മോഷണശ്രമത്തിനിടെ കൗണ്ടറിൽ ഉണ്ടായിരുന്ന സാജന് നേരെ നിറയൊഴിക്കുകയായിരുന്നു. വെടിവയ്പ്പുണ്ടായ വിവരം അറിഞ്ഞെത്തിയ പൊലീസ് ഉടന് തന്നെ സാജനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോഴഞ്ചേരി ചെരുവിൽ കുടുംബാംഗമായ ശ്രീ സാജൻ മാത്യൂസ് 2005 ലാണ് കുവൈത്തിൽ നിന്ന് അമേരിക്കയിൽ എത്തിയത്. ഡാലസ് സെഹിയോൻ മാർത്തോമ ചർച്ച് അംഗമാണ്. മെസ്‌കിറ്റില്‍ അടുത്തിടെയാണ് സുഹൃത്തുക്കളിൽ ചിലരുമായി ചേർന്ന് സാജന്‍ സൗന്ദര്യവർധക വസ്തുക്കളുടെ കട തുടങ്ങിയത്. ഡാലസ് പ്രസ്ബിറ്റീരിയന്‍ ഹോസ്പിറ്റലിൽ നഴ്‌സായ മിനി സജിയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.
സെഹിയോൻ മാർത്തോമാ ചർച്ചിലെ യുവജന സഖ്യത്തിലെ സജീവ അംഗമായിരുന്നു സാജൻ. ഡാലസിലെ മലയാളി സമൂഹത്തിലാകെ സാജന്റെ മരണം ഞെട്ടലുണ്ടാക്കി. കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നതിനായി നിരവധി മലയാളികളാണ് എത്തിയത്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.
