ക്രിസ്തുമതം തുടച്ചുനീക്കാമെന്നത് വ്യാമോഹം’; കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി മാർ ക്ലിമ്മിസ് ബാവ
സർജിക്കൽ സ്ട്രൈക്ക് നടത്തിയ കേന്ദ്ര സർക്കാരിന് എന്തുകൊണ്ടാണ് മണിപ്പൂരിൽ ഇടപെടാൻ കഴിയാത്തതെന്ന് ബസേലിയസ് ക്ലിമ്മിസ് കർദിനാൾ കുറ്റപ്പെടുത്തി.

കൊച്ചി: മണിപ്പൂരിൽ നടക്കുന്ന കലാപത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മലങ്കര കത്തോലിക്ക സഭാ കർദിനാൾ ബസേലിയസ് മാർ ക്ലിമ്മിസ് ബാവ. ക്രിസ്തുമതം തുടച്ചുനീക്കാം എന്നത് വ്യാമോഹമാണെന്ന് കർദിനാൾ പറഞ്ഞു. മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടന്റെ, മണിപ്പൂർ വിഷയത്തിലെ 24 മണിക്കൂർ ഉപവാസ സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കലാപം അവസാനിപ്പിക്കാൻ വൈകുന്നതെന്തിന്? പ്രധാനമന്ത്രി മൗനം വെടിയണം, ഭരണഘടനയിൽ മതേതരത്വം എന്ന് എഴുതിവെച്ചിട്ടുള്ളത് ആലങ്കാരികമായല്ല’, കർദിനാൾ പറഞ്ഞു. സർജിക്കൽ സ്ട്രൈക്ക് നടത്തിയ കേന്ദ്ര സർക്കാരിന് എന്തുകൊണ്ടാണ് മണിപ്പൂരിൽ ഇടപെടാൻ കഴിയാത്തതെന്നും സമയോചിതമായ ഇടപെടൽ ഉണ്ടാകാത്തതെന്താണെന്നും ബസേലിയസ് ക്ലിമ്മിസ് കർദിനാൾ കുറ്റപ്പെടുത്തി. മണിപ്പൂരിൽ ക്രിസ്തുമതം തുടച്ചുനീക്കാം എന്ന് ആരെങ്കിലും കരുതുന്നുവെങ്കിൽ വ്യാമോഹമാണെന്നും കർദിനാൾ കൂട്ടിച്ചേർത്തു.
മണിപ്പൂരില്‍ ഇപ്പോള്‍ നടക്കുന്ന കലാപത്തിന് പിന്നില്‍ ബിജെപിക്കും പങ്കുണ്ടെന്ന ആരോപണം ശക്തമാണെന്നും അതില്‍ കൃത്യമായ അന്വേഷണം വേണമെന്നും മണിപ്പൂരിലെ മുന്‍ സമരനായിക ഇറോം ഷര്‍മ്മിള ആവശ്യപ്പെട്ടിരുന്നു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വയുടെ സന്ദര്‍ശനത്തിന് പിന്നാലെയാണ് സ്ഥിതി വഷളായതെന്ന ആരോപണമുണ്ട്. ഇതില്‍ ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കണം. കേന്ദ്രസര്‍ക്കാര്‍ ഇതില്‍ വേര്‍തിരിവുകളില്ലാതെ ഇടപെടണമെന്നും ഇറോം ശര്‍മ്മിള ആവശ്യപ്പെട്ടു.