യൂജിൻ പെരേരയ്ക്കെതിരായ കേസ്; ലത്തീൻ അതിരൂപത പ്രക്ഷോഭത്തിലേക്ക്
അൽമായ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് മാർച്ച്

തിരുവനന്തപുരം: ലത്തീൻ അതിരൂപതാ വികാരി ജനറൽ യൂജിൻ പെരേരയ്ക്കെതിരെ കേസ് എടുത്തതിൽ പ്രതിഷേധിച്ച് ലത്തീൻ അതിരൂപത പ്രക്ഷോഭത്തിലേക്ക്. നാളെ അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും. അൽമായ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് മാർച്ച്.
തനിക്കെതിരെ കേസെടുക്കുന്നതും രാജ്യദ്രോഹിയായി ചിത്രീകരിക്കുന്നതും ആദ്യമായല്ലെന്ന് കേസ് എടുത്തതിന് പിന്നാലെ യൂജിൻ പെരേര മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നിയമ ലംഘനത്തിന്റെ വഴി സ്വീകരിച്ചിട്ടില്ല. ഏറ്റവും അപകടകരമായ സ്ഥിതിയിലാണ് മുതലപ്പൊഴി നിർമിച്ചിരിക്കുന്നത്. വിഴിഞ്ഞത്ത് വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നും വിഴിഞ്ഞം സമരസമയത്തും തന്നെ രാജ്യദ്രോഹി എന്ന് വിളിച്ചിട്ടുണ്ടെന്നും യൂജിൻ പെരേര ആരോപിച്ചു.
മനസിലുള്ള തിരക്കഥ പോലെയാണ് സർക്കാർ സ്വീകരിക്കുന്ന നടപടികൾ. ആസൂത്രിതമായുള്ള നപടിയായി ഇതിനെ കാണുന്നുവെന്നും യൂജിൻ പെരേര പറഞ്ഞു. ജനാധിപധ്യത്തിന്റെ മൂന്ന് തൂണുകളെയും വരുതിയിലാക്കി. നാലാം തൂണിനെ ഇല്ലാതാക്കാനാണ് ശ്രമം നടക്കുന്നത്. അധികാരത്തിന്റെ മറവിൽ മാധ്യമങ്ങളെ നിശബ്ദരാക്കാൻ ശ്രമിക്കുന്നുവെന്നും യൂജിൻ പെരേര പറഞ്ഞിരുന്നു.
മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചതിന് പിന്നാലെ സ്ഥലം സന്ദർശിക്കാനെത്തിയ മന്ത്രിമാരെ തടഞ്ഞ സംഭവത്തിലാണ് യൂജിൻ പെരേരക്കെതിരെ കേസ് എടുത്തത്. സംഭവത്തിൽ അഞ്ചുതെങ്ങ് പൊലീസ് സ്വമേധയാ കേസ് എടുക്കുകയായിരുന്നു. ഐപിസി 153 വകുപ്പ് പ്രകാരം കലാപാഹ്വാനത്തിനാണ് കേസ്.